Tuesday 30 December 2008

ഗോമടേശ്വരന്‍


ശ്രാവണബേലഗോളയിലെ ജൈനക്ഷേത്രത്തില്‍ നിന്നൊരു കാഴ്ച്ച. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനേക്കാള്‍ ഉയരത്തില്‍ പൊങ്ങിനില്‍ക്കുന്ന 50 അടിക്ക് മേലെ ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ ഈ ബാഹുബലിയുടെ(ഗോമധേശ്വരന്‍) മൂര്‍ത്തിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമ. (ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമയാണിതെന്നും പറയപ്പെടുന്നുണ്ട്)

തേക്കേ ഇന്ത്യയിലെ വലിയൊരു ജൈന തീര്‍ത്ഥാടനകേന്ദ്രമാണ് ശ്രാവണബേലഗോള. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇവിടത്തെ ഉത്സവാഘോഷങ്ങളെങ്കിലും 3 മാസം വരെ അത് നീണ്ടുനില്‍ക്കും. ഉത്സവകാലത്ത് ഈ മൂര്‍ത്തിയെ പാലിലും, തൈരിലും, നെയ്യിലും, കുങ്കുമത്തിലും സ്വര്‍ണ്ണനാണയത്തിലുമെല്ലാം അഭിഷേകം ചെയ്യുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.

Friday 26 December 2008

ഗില്‍‍ഡ്‌ഫോ‍ഡ് കാസില്‍


ഇംഗ്ലണ്ടിലെ ഗില്‍‍ഡ്‌ഫോ‍ഡ് (Guildford) പട്ടണത്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ‘വില്യം ദ കോണ്‍കറര്‍’ ഉണ്ടാക്കിയ കോട്ട. ചുറ്റും ഉദ്യാനമൊക്കെ വെച്ചുപിടിപ്പിച്ച് ഇന്നും മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സ്വദേശികളും വിദേശികളുമായിട്ടുള്ള സഞ്ചാരികള്‍ ഉദ്യാനത്തിലെ പച്ചപ്പുല്‍‌പരവതാനിയില്‍ മണിക്കൂറുകളോളം വെയില്‍ കാഞ്ഞും പുസ്തകം വായിച്ചുമൊക്കെ ചിലവഴിക്കുന്നു.

കോട്ടയുടെ രൂപം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് നാട്ടില്‍ വീടിനടുത്തുള്ള ടിപ്പുസുല്‍ത്താന്റെ(പള്ളിപ്പുറം) കോട്ടയാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ നിന്നും കോട്ടയില്‍ കൊണ്ടുപോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. കാട് പിടിച്ച് കാലുകുത്താന്‍ പറ്റാത്തവിധമായിരുന്നു അന്ന് കോട്ടയുടെ അവസ്ഥ. ഇപ്പോള്‍ കോട്ടയിലേക്ക് പ്രവേശനം ഇല്ലെന്നാണ് കേട്ടിട്ടുള്ളത്. കോട്ടയുടെ താക്കോല്‍ തൊട്ടടുത്തുള്ള പള്ളിപ്പുറം പൊലീസ് സ്റ്റേഷനിലാണുള്ളത്.

ഇനിയെന്നെങ്കിലും ആ കോട്ടയുടെ അകത്ത് കയറി കാണാന്‍ സാധിക്കുമോ ? നമ്മുടെ ഭരണവര്‍ഗ്ഗം ആ കോട്ടയെ വേണ്ടവണ്ണം സംരക്ഷിക്കുമോ ? അതോ, നാട്ടിലുള്ള ചരിത്ര സ്മാരകങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ ഇതുപോലുള്ള വിദേശസ്മാരകങ്ങളില്‍ കയറി ഇറങ്ങി നടക്കേണ്ടി വരുമോ ?

Saturday 13 December 2008

കാടിന്റെ മക്കള്‍


പേരെന്താ ? “
“വെളുത്ത“
“ചക്കി”
“എത്ര വയസ്സായി ?”
“നൂറ്റിരോത് ”
“എമ്പത് ”
“വീടെവിടാ ?”
“അമ്പുമലേല് , മഞ്ചേരി കോലം ജമ്മം“
“അമ്പുമലേല് എന്തൊക്കെയുണ്ട് ?”
“മലേല് ദൈവംണ്ട് “
“നിങ്ങള് കണ്ടിട്ടുണ്ടോ ദൈവത്തെ ?”
“ഓ കണ്ട്‌ട്ട്ണ്ട് “
“ശരിക്കും ദൈവത്തെ കണ്ടിട്ടുണ്ടോ ?”
“കല്ലുമ്മല് കണ്ടിരിക്ക്ണ് “
“നിങ്ങള് ചോലനായ്ക്കരാണോ ?”
“അല്ല, പണ്യര് “
“ആരാ നിങ്ങടെ എം.എല്‍.എ. ? “
“അര്യാടന്‍ മോമ്മദ് ഞാടെ മന്തിരി. ഓരുക്ക് ഞാള് ഇനീം ബോട്ട് ശെയ്യും “
“ഫോട്ടം എടുത്തോട്ടേ ?”
“ ചക്കീ ശിരിക്ക്, പോട്ടം പിടിക്കണ് “
“എന്നാ ശരി പോട്ടെ. പിന്നെ കാണാം”
“ശായപ്പൈശ ബേണം”
“ തോമസ്സുകുട്ടീ വിട്ടോടാ “

Tuesday 2 December 2008

തമ്പുരാട്ടി വിളക്ക്


കേരളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള ഒരു വിളക്കാണിത്. തമ്പുരാട്ടി വിളക്ക് എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്.

പ്രശസ്തമായ അറയ്ക്കല്‍ കെട്ടിലെ ബീവിയുടെ ഓര്‍മ്മയ്ക്കായി ഈ തമ്പുരാട്ടിവിളക്ക് കെടാതെ സൂക്ഷിച്ചുപോന്നിരുന്നു ഒരു കാലത്ത്. ഈ വിളക്ക് കെട്ടാല്‍ ലോകാവസാനമായെന്ന് ഒരു വിശ്വാസവും ഉണ്ടായിരുന്നു അക്കാലത്ത്. എന്തൊക്കെയായാലും ഈ വിളക്കണഞ്ഞിട്ടിപ്പോള്‍ നാളൊരുപാടായിരിക്കുന്നു.

പഴയ ആ വിശ്വാസത്തിന്റെ ചുവട് പിടിച്ച് നോക്കിയാല്‍ ദജ്ജാലെന്ന ഒറ്റക്കണ്ണന്‍ രാക്ഷസന്റെ വരവടുത്തിരിക്കുന്നതിന്റെ ലക്ഷണങ്ങളല്ലേ നാമിന്ന് ചുറ്റിനും കാണുന്നത് ?

‘കിയാം കരീബ് ‘. ജാഗ്രതൈ.

Monday 17 November 2008

മുത്തും പവിഴങ്ങളും


മുത്തും പവിഴങ്ങളും കോര്‍ത്തെടുത്തുണ്ടാക്കിയ വല. മഞ്ഞുവീണ പ്രഭാതത്തിലെ ഒരു പൂന്തോട്ടക്കാഴ്ച്ച.

Tuesday 11 November 2008

മങ്കി ജമ്പിങ്ങ്

ണ്ണപ്പാടത്തെ ഒരു അസാധാരണ കാഴ്ച്ചയാണിത്. ‘മങ്കി ജമ്പിങ്ങ് ‘ എന്നാണ് ഈ പരിപാടിയുടെ ഔദ്യോഗിക നാമം. ഇക്കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഒരു ഓഫ്‌ഷോര്‍ എണ്ണപ്പാടത്ത് പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. സാധാരണ എണ്ണപ്പാടങ്ങളില്‍ ക്യാമറ അനുവദിക്കാറില്ലെങ്കിലും ഇപ്പറഞ്ഞ സ്ഥലത്ത് ക്യാമറയ്ക്ക് വിലക്കൊന്നുമില്ല.


ചിത്രത്തില്‍ കാണുന്ന വ്യക്തി നില്‍ക്കുന്നത് ആഴക്കടലില്‍ എണ്ണക്കിണറുകളും താങ്ങിനില്‍ക്കുന്ന ഒരു പ്ലാറ്റ്‌ഫോമിലാണ്. ഞങ്ങളെപ്പോലുള്ളവര്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് ഹെലിക്കോപ്റ്ററിലാണ് പലപ്പോഴും ചെന്നെത്തുന്നത്.


ചുരുക്കം ചിലയിടങ്ങളില്‍ ഈ യാത്ര ബോട്ടിലൂടെയായിരിക്കും. അത്തരത്തില്‍ ഒരു ബോട്ടിലേക്ക് പ്ലാറ്റ്‌ഫോമിന്റെ ബോട്ട് ലാന്റിങ്ങ് എന്നുവിളിക്കുന്ന പടികളില്‍ നിന്ന് ചാടിക്കടക്കാനാണ് ഞങ്ങള്‍ മങ്കി ജമ്പിങ്ങ് നടത്തുന്നത്.


പ്ലാറ്റ്‌ഫോമിന്റെ മുകളില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന വടത്തില്‍ പിടിച്ച് ടാര്‍സനെപ്പോലെ ബോട്ടിലേക്ക് ചാടുന്ന സമയത്ത് കടലിലെ തിരകള്‍ ഉയരുന്നതിനും താഴുന്നതിനുമനുസരിച്ച് ബോട്ട് പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടിരിക്കും. ബോട്ട് പ്ലാറ്റ്ഫോമിന്റെ അതേ നിരപ്പില്‍ വരുന്ന സമയത്ത് വേണം കയറില്‍ത്തൂങ്ങി മങ്കി ജമ്പിങ്ങ് നടത്താന്‍.


പല കമ്പനികളിലും ഈ മങ്കി ജമ്പിങ്ങ് കരയില്‍ത്തന്നെ പരിശീലിപ്പിക്കുന്നത് പതിവാണ്.


നല്ലൊരു ക്രിക്കറ്റ് ബാറ്റ്‌സ്‌മാനെപ്പോലെ ടൈമിങ്ങാണ് ഈ ചാട്ടത്തില്‍ വളരെ പ്രധാനപ്പട്ട ഒരു കാര്യം. ടൈമിങ്ങ് തെറ്റിയാല്‍ ക്രിക്കറ്റ് താരത്തിന്റെ വിക്കറ്റ് തെറിക്കുകയോ ടീമിലെ ഇടം പോകുകയോ ചെയ്തേക്കാം. ഇവിടെ അങ്ങിനെ കളഞ്ഞുകുളിക്കാന്‍ അധികം വിക്കറ്റുകള്‍ ഞങ്ങള്‍ക്കില്ല. ‘ഇന്നിങ്ങ്‌സ് ‘ പൂട്ടിക്കെട്ടാതിരിക്കണമെങ്കില്‍ ടൈമിങ്ങ് തെറ്റാതെ ചാടിയേ പറ്റൂ.

Thursday 6 November 2008

പൊലീസുകാരന്‍ ഉറക്കമാണ്


മ്മുടെ നാട്ടിലൊന്നും ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സൈന്‍ ബോര്‍ഡ്. വ്യത്യസ്തവും രസകരവുമായ അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു.

Wednesday 29 October 2008

ഗേറ്റ് വേ ഓഫ് ഇന്ത്യാ



ഗേറ്റ് വേ ഓഫ് ഇന്ത്യാ, മുംബൈ. രാത്രി കരയില്‍ നിന്നുള്ള ദൃശ്യവും പകല്‍ വെള്ളത്തില്‍ നിന്നുള്ള ദൃശ്യവും പലപ്പോഴായി പകര്‍ത്തിയത്.

Monday 20 October 2008

ഞാണിന്മേല്‍ക്കളി


ജീവിക്കാന്‍ വേറേ മാര്‍ഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ടാണീ പരിപാടിക്കിറങ്ങിയിരിക്കുന്നത് സാറന്മാരേ. കസര്‍ത്തൊക്കെക്കണ്ട് പോകാന്‍ നേരത്ത് വല്ല ചില്ലറയോ മറ്റോ താഴെ വിരിച്ചിരിക്കുന്ന കീറത്തുണിയിലേക്കിടണേ.
-------------------------------------------------------------------
ഗില്‍ഡ്‌ഫോര്‍ഡിലുള്ള സുഹൃത്തിന്റെ പൂന്തോട്ടത്തില്‍ നിന്നൊരു കാഴ്ച്ച

Wednesday 8 October 2008

ശിശിരം വരവായി


ശിരിരം വരവായി. മലകളെല്ലാം മഞ്ഞുമൂടിത്തുടങ്ങിയിരിക്കുന്നു. മലമുകളിലേക്ക് പോകുന്ന തീവണ്ടിപ്പാതയും മഞ്ഞിനടിയിലാകാന്‍ തയ്യാറെടുക്കുകയാണ്.

‘ടോപ്പ് ഓഫ് യൂറോപ്പ് ‘എന്നറിയപ്പെടുന്ന സ്വിസ്സര്‍‌ലാന്‍ഡിലെ ‘യുങ്ങ്ഫ്രോ’(Jungfraujoch) എന്ന 17782 അടി ഉയരമുള്ള മഞ്ഞുമലയുടെ‍ മുകളിലേക്ക്, പൂജ്യത്തില്‍ താഴെ 'താപമാനം'(-15) ജീവിതത്തിലാദ്യമായി അനുഭവിച്ചറിയാന്‍ വേണ്ടി പോകുന്ന വഴിക്ക്, തീവണ്ടി കുറച്ച് നേരം നിറുത്തിയിട്ടപ്പോള്‍ എടുത്ത ചിത്രങ്ങളിലൊന്നാണ് മുകളില്‍.

Monday 29 September 2008

ഗിന്നസ് ബുക്ക് 2009

സ്വന്തമായിട്ട് ഒരു ഗിന്നസ് ബുക്ക് വേണമെന്നുള്ളത് കുറെ നാളായി കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു. അപ്പോളതാ ‘ഗിന്നസ് ബുക്ക് 2009‘ പാതിവിലയ്ക്ക് വില്‍ക്കുന്നു. ചാടിവീണ് ഒരു കോപ്പി കരസ്ഥമാക്കി.

വീട്ടിലെത്തി ഒന്ന് ഓടിച്ച് നോക്കി. പലപടങ്ങളെല്ലാം അത്ര ക്ലിയറല്ല. ‘ അതുകൊണ്ടാകും പകുതി വിലയ്ക്ക് തന്നതല്ലേ ? ‘ എന്ന് പുസ്തകക്കടയില്‍ വിളിച്ച് ചോദിക്കുന്നതിന് മുന്‍പ് വീണ്ടും പേജുകള്‍ മറിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. ക്ലിയറല്ലാത്ത പടമൊക്കെ ത്രിമാന ചിത്രങ്ങളാണ്. അത് നോക്കാനുള്ള ‘കുട്ടിച്ചാത്തന്‍ കണ്ണടയും‘ പുസ്തകത്തിനകത്തുണ്ട്. ആ വിവരം വെലുങ്ങനെ പുസ്തകത്തിന്റെ പുറത്ത് എഴുതിവെച്ചിട്ടുമുണ്ട്.(അക്ഷരാഭ്യാസമില്ലെങ്കില്‍ അങ്ങനിരിക്കും)

കണ്ണടയൊക്കെ ഫിറ്റാക്കി നോക്കിയപ്പോള്‍ നല്ല രസം. ദാണ്ടേ കുറെ സാധനങ്ങളൊക്കെ പുസ്തകത്താളില്‍ ജീവനോടിരിക്കുന്നപോലെ. ദേശസ്നേഹം കാരണം ഇന്ത്യാക്കാരെ ആരെയെങ്കിലും പുസ്തകത്തിലെ താളുകളില്‍ കാണുന്നുണ്ടോ എന്ന് തിരഞ്ഞു. ഒറ്റയടിക്ക് കണ്ടത് നാല് കാര്യങ്ങളാണ്.

ഷംഷേര്‍ സിങ്ങ് എന്ന സിക്കുകാരന്‍ 6 അടി നീളമുള്ള താടിയും പിടിച്ച് നില്‍ക്കുന്നുണ്ട്.

1,77,003 ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ രാജ്യത്തിന്റെ 380 ഭാഗങ്ങളില്‍ ഒരുമിച്ച് കൂടി കോള്‍ഗേറ്റ് പാമോലിവിന്റെ ചിലവില്‍ പല്ല് തേക്കുന്ന പടമൊരെണ്ണം കണ്ടു.

പിന്നെ രാജാരവിവര്‍മ്മയുടെ 11 പെയിന്റുങ്ങുകള്‍ പകര്‍ത്തിയ സാരി പുതച്ച ഒരു സുന്ദരിയുടെ പടം. 3,931,627 രൂപയ്ക്ക് വിറ്റുപോയ ഈ സാരിയുണ്ടാക്കാന്‍ ചെന്നയ് സില്‍ക്ക്‌സ് 4760 മണിക്കൂറുകള്‍ എടുത്തു.

സുഭാഷ് ചന്ദ്ര അഗര്‍വാളും ഭാര്യ മധു അഗര്‍വാളും ഗിന്നസ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റൊക്കെ പിടിച്ച്‍ നില്‍ക്കുന്ന ചിത്രമാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ഇവര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത് കത്തുകള്‍ എഴുതിയാണ്. ഭര്‍ത്താവിന്റെ 3699 കത്തുകളും ഭാര്യയുടെ 447 കത്തുകളും ഇന്ത്യയിലെ 30ല്‍പ്പരം വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടത്രേ !

വാല്‍ക്കഷണം :- ചുമ്മാ ബ്ലോഗെഴുതി സമയം കളയാതെ, കത്തെഴുതാന്‍ പോയിരുന്നെങ്കില്‍ ലിംകാ ബുക്കിലോ, ഗിന്നസ്സ് ബുക്കിലോ കയറിപ്പറ്റാമായിരുന്നു. ആകപ്പാടെ ഒരു കത്താണ് ഇതുവരെ എഴുതിയിട്ടുള്ളതെങ്കിലും,ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനെന്തായാലും ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് രണ്ട് കൈയ്യും നോക്കാം.

Tuesday 23 September 2008

പ്രേതത്തിന്റെ ഫോട്ടോ


ബൂലോകത്ത് പ്രേതങ്ങളുടെ ശല്യം തുടങ്ങിയിട്ട് നാള് കുറെയായി.

അതിലേതെങ്കിലും ഒരു പ്രേതത്തിനെ നേരിട്ട് എപ്പോഴെങ്കിലും കാണാന്‍ പറ്റിയാ‍ല്‍ ഒരു പടമെടുക്കാന്‍ വേണ്ടി ക്യാമറയും കയ്യില്‍ തൂക്കിയാണ് രാത്രിയും പകലും എന്റെ നടപ്പ്.

അവസാനം പട്ടാപ്പകല് തന്നെ ഒരു പ്രേതം എന്റെ മുന്നില് വന്ന് ചാടി.
എപ്പോ ക്ലിക്കീന്ന് ചോദിക്കണ്ടല്ലോ ?
------------------------------------------------------------------------------
അബുദാബിയിലെ ഒരു മരുഭൂമിയിലെ എണ്ണപ്പാടത്തെ(ബുഹാസ)താമസസ്ഥലത്ത്, ചില്ല്‌ വാതിലിന് പുറകില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകന്‍ നിഷാദിനെ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.

Sunday 21 September 2008

കൂകൂ കൂകൂ തീവണ്ടി...


തീയും പുകയുമൊക്കെ തുപ്പി പാളത്തിലൂടെ കൂകിപ്പായുന്ന തീവണ്ടി ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ഇന്നതിനും ഭാഗ്യമുണ്ടായി.

മേട്ടുപ്പാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന പാ‍തയില്‍ ഇത്തരം വണ്ടികള്‍ ഉണ്ടെന്ന് തോന്നുന്നു. ചില സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ പുകവണ്ടിയൊന്ന് നേരിട്ട് കാണണമെന്നും, ച്ഛയ്യ ച്ഛയ്യ ച്ഛയ്യ പാട്ടും പാടി അതില്‍ക്കയറി ഊട്ടിയിലേക്കൊന്ന് പോകണമെന്നുമുള്ള ആശ ഇപ്പോഴും ബാക്കിനില്‍ക്കുന്നു.

എന്തായാലും, പീറ്റര്‍‌ബറോയിലെ ഫെറി മെഡോസിലെ റെയില്‍‍ ക്രോസില്‍ കാണാന്‍ പറ്റിയ ഈ പുകവണ്ടി തല്‍ക്കാലം കുറച്ചൊരു ആശ്വാസം തരുന്നു. ബാക്കിയുള്ള ആശയൊക്കെ പിന്നാലെ നടക്കുമായിരിക്കും.

Thursday 18 September 2008

ബീച്ച് കാസില്‍


ഗോവയിലെ ഒരു കടല്‍ക്കരയില്‍ കണ്ടതാണീ കാസില്‍.

പത്തും ആറും വയസ്സുള്ള രണ്ട് സായിപ്പ് കുട്ടികള്‍ 2 ദിവസം എടുത്തു ഇത് ഉണ്ടാക്കിത്തീര്‍ക്കാന്‍. വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു കേട്ടോ ഈ കലാപരിപാടി. ഉണ്ടാക്കലും,പൊളിച്ച് പണിയലുമൊക്കെയായി അവരതില്‍ മുഴുകിയിരിക്കുന്നത് നോക്കി സന്ധ്യാസമയത്ത്‍ ആ കടല്‍ക്കരയിലിരിക്കാന്‍തന്നെ ഒരു രസമായിരുന്നു.

നമ്മളാരും ഒരു ബീച്ചില്‍ പോയി ഇത്രയൊക്കെ സമയം ചിലവഴിച്ച് ആസ്വദിച്ച് അര്‍മ്മാദിച്ച് നടക്കാത്തതെന്താണെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്!!

Friday 29 August 2008

ജെല്ലി ഫിഷ്


കുട്ടിക്കാലത്ത്, ജെല്ലി ഫിഷിന്റെ ചില വകഭേദങ്ങളെ വീടിനരികിലുള്ള തോട്ടിലെല്ലാം കണ്ടിട്ടുണ്ട്. അന്നതിനെ ‘പോള‘ എന്നാണ് വിളിച്ചിരുന്നത്. ജീവനുള്ള ഒരു മത്സ്യമാണതെന്ന് തീരെ അറിയില്ലായിരുന്നു.

മുകളിലെ ചിത്രത്തില്‍ കാണുന്ന ജെല്ലി ഫിഷിനെ കണ്ടത് സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ അണ്ടര്‍‌വാട്ടര്‍ വേള്‍‌ഡിലെ അക്വേറിയത്തിലാണ്. ചിത്രത്തില്‍ കാണുന്ന പിങ്ക് നിറം അതിന്റെ ശരിയായ നിറമല്ല. അക്വേറിയത്തിലെ ലൈറ്റിന്റെ നിറം മാറുന്നതിനനുസരിച്ച് ജെല്ലി ഫിഷിന്റെ നിറവും മാറിക്കൊണ്ടിരുന്നു. മണിക്കൂറുകളോളം നോക്കി നിന്നാലും മടുക്കാത്ത ഒരു കാഴ്ച്ചയാണത്.

ജെല്ലി ഫിഷുകളുമായി ബന്ധപ്പെടുത്തി ഒരു പരിസ്ഥിതി ദുരന്തം നടക്കുന്നുണ്ട്. ജെല്ലി ഫിഷാണെന്ന് തെറ്റിദ്ധരിച്ച് വെള്ളത്തില്‍ ഒഴുകി നടക്കുന്ന പ്ലാസിക്ക് കൂടുകളെ തിന്ന് നൂറുകണക്കിന് പക്ഷികളും മറ്റ് മത്സ്യങ്ങളും വര്‍ഷാവര്‍ഷം ചത്തൊടുങ്ങുന്നുണ്ട്. നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കൂടുകള്‍ വരുത്തിവെക്കുന്ന വിന നാമുണ്ടോ അറിയുന്നു ?!

Friday 15 August 2008

സ്വതന്ത്രരാണോ ?


ന്ന് സ്വാതന്ത്ര്യദിനം.

61 കൊല്ലം കഴിഞ്ഞിരിക്കുന്നു സ്വാതന്ത്രം കിട്ടിയിട്ട്. പക്ഷെ, നാം ശരിക്കും സ്വതന്ത്രരാണോ ?

നിരാഹാരം കിടന്നും, ചോര ചിന്തി പോരാടിയും, ജീവന്‍ ബലികഴിച്ചും, വെള്ളക്കാരനില്‍ നിന്ന് നേടിയെടുത്ത സ്വാതന്ത്രം ഏതെല്ലാം മേഖലകളിലാണ് നാം അടിയറ വെച്ചിരിക്കുന്നത് ?!

എന്തായാലും, വീണ്ടുമൊരു സ്വാതന്ത്രസമരമുണ്ടാകുന്നതുവരെ ചാച്ചാ നെഹ്രുവായും ഇന്ദിരാഗാന്ധിയായും വേഷമണിഞ്ഞ് സ്കൂളിലേക്ക് പോകാന്‍ നില്‍ക്കുന്ന നിഷ്ക്കളങ്കരായ ഈ പുതുതലമുറയുടെ ഒപ്പം ഭേഷായിട്ട് നമുക്കും ഈ സ്വാതന്ത്രദിനം അഘോഷിച്ചുകളയാം, അല്ലേ ?

എല്ലാവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍.
--------------------------------------------------------------------------------
കഴിഞ്ഞ വര്‍ഷം ഇതേദിവസം ബ്ലാംഗ്ലൂരില്‍ റോഡരുകില്‍ കണ്ട ഒരു കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

Friday 1 August 2008

ബൂലോക വള്ളം കളി


ണം ഇങ്ങടുത്തു. വള്ളം കളികളൊക്കെ തുടങ്ങുകയായി.

ബൂലോകര്‍ എല്ലാവരും കൂടി ഒരു ചുണ്ടന്‍ വള്ളത്തില്‍ക്കയറി വള്ളംകളി മത്സരത്തില്‍ പങ്കെടുത്താല്‍ എങ്ങിനിരിക്കും?

ആലോചിട്ട് മനസ്സിന്റെ ഇടുങ്ങിയ ഫ്രെയിമില്‍ ആ കാഴ്ച്ച ഉള്‍ക്കൊള്ളാനായില്ല. എങ്കില്‍പ്പിന്നെ ശരിക്കും ഒരു ചുണ്ടന്‍ വള്ളം വാങ്ങി അതില്‍ നല്ല തടിമിടുക്കുള്ള ബൂലോകരെയെല്ലാം കയറ്റി ഒരു വള്ളംകളി സംഘടിപ്പിച്ചാലോ ? പക്ഷെ വള്ളം കളി സീസണായതുകൊണ്ട് ചുണ്ടന്‍ വള്ളം എങ്ങും കിട്ടാനില്ല. മട്ടാഞ്ചേരി ജ്യൂതത്തെരുവില്‍ ഒരു ചുണ്ടന്‍ വള്ളം കിട്ടാനുണ്ടെന്ന് ആരോ പറഞ്ഞുകേട്ടതനുസരിച്ച് അങ്ങോട്ട് വിട്ടു. സംഭവം ശരിയാണ്, ചുണ്ടന്‍ വള്ളം ഒരെണ്ണം കടയിലുണ്ട്. വില എത്രയാണെന്ന് തിരക്കിയപ്പോള്‍ വീണ്ടും നിരാശപ്പെടേണ്ടി വന്നു. അവരത് വില്‍ക്കുന്നില്ല പോലും!

എന്നെക്കണ്ടിട്ട് ഒരു ചുണ്ടന്‍ വള്ളം വാങ്ങാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നില്ലേ ? ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു വലിയ നിലക്കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി. ഹേയ്.......... ചുണ്ടന്‍ വള്ളം വില്‍ക്കാതിരിക്കാനുള്ള കാരണം അതൊന്നുമല്ല. ചുണ്ടന്‍ വള്ളങ്ങളുടെ നീളം എല്ലാവരും കണ്ടിരിക്കുമല്ലോ ? എറണാകുളത്തെ റോഡുകളിലൂടെ ഈ ചുണ്ടന്‍ വള്ളം ലക്ഷ്യസ്ഥാനത്തെത്തിക്കുക അസാദ്ധ്യമായ കാര്യമാണ്.

പിന്നെങ്ങനെ ഇവന്‍ ഈ കടയില്‍ എത്തി എന്ന് ഒരു മറുചോദ്യം വന്നേക്കാം. ഉത്തരം രസകരമാണ്. കടയുടെ കുറച്ച് പുറകിലായി കായലാണ്. കായലിലൂടെ ചുണ്ടന്‍ വള്ളം കടയുടെ പുറകിലെത്തി. അവിടന്ന് കരമാര്‍ഗ്ഗം ചുണ്ടനെ അകത്തേക്ക് കയറ്റാന്‍ വേണ്ടി കടയുടെ ഒന്നുരണ്ട് ചുമരുകള്‍ വെട്ടിപ്പൊളിച്ചു. ചുണ്ടന്‍ വള്ളം കടയ്ക്കകത്തേക്ക് നെഹ്രു ട്രോഫി ഒന്നാം സമ്മാനം നേടിയ ഗര്‍വ്വോടെ കയറിയിരുന്നു.

ഇനിയിപ്പോ ഇതാര്‍ക്കെങ്കിലും വില്‍ക്കണമെങ്കില്‍ കട വീണ്ടും വെട്ടിപ്പൊളിക്കണം. അതുകൊണ്ട് അവര് വള്ളം വില്‍ക്കണ്ടാന്ന് തീരുമാനിച്ചു. നല്ലൊരു കാഴ്ച്ചവസ്തുവായിട്ട് അത് അവിടത്തന്നുണ്ടാകും.

വില്‍ക്കുന്നുണ്ടായിരുന്നെങ്കില്‍ ഇപ്രാവശ്യത്തെ നെഹ്രുട്രോഫി ബൂലോകചുണ്ടനുതന്നെയായിരുന്നു.

Tuesday 29 July 2008

സൂക്ഷിച്ചാല്‍ കുളിരില്ല


കോഴിക്കോട്ടെ താമരശ്ശേരി ചുരം ഇറങ്ങിവരുമ്പോള്‍ കണ്ട കാഴ്ച്ചയാണിത്.

എറണാ‘കുളം‘ നഗരത്തിലെ റോഡുകള്‍ ഒഴികെ കേരളത്തിലെ മിക്കവാറും റോഡുകള്‍ നന്നായി റബ്ബറൈസ്‌ഡൊക്കെ ആക്കി മിനുക്കിയിട്ടിരിക്കുകയാണ്. മഴ പെയ്തുകഴിഞ്ഞാല്‍ പക്ഷെ കണ്ണാടിപോലെ കിടക്കുന്ന ഇത്തരം റോഡുകളിലെ റബ്ബറും വാഹനങ്ങളിലെ ടയറിന്റെ റബ്ബറും തമ്മില്‍ പിണങ്ങും. നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി, ചെറുതായൊന്ന് വെട്ടിച്ച് കൊടുത്താല്‍ ഇതുപോലെ കുട്ടിക്കരണം മറിയും.

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. ഓയല്‍ഫീല്‍ഡില്‍ മിക്കവാറും കാണാറുള്ള ഒരു പോസ്റ്ററിലെ വാചകം ഉദ്ധരിച്ച് പറഞ്ഞാല്‍,

“ നിങ്ങള്‍ സുരക്ഷിതരായി മടങ്ങിവരുന്നതിനായി നിങ്ങളുടെ കുടുംബം കാത്തിരിക്കുന്നു ”

സൂക്ഷിച്ചാല്‍ കുളിരില്ല....ക്ഷമിക്കണം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

Sunday 27 July 2008

ഒളിച്ചോടിയ ദൈവങ്ങള്‍


യനാട്ടിലെ ജൈനക്ഷേത്രങ്ങളെപ്പറ്റി ഒരു പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സുഹൃത്തുക്കളായ ഹരിയുടേയും, രമേഷ് ബാബുവിന്റേയും ഒപ്പം പുത്തങ്ങാടിയിലേക്ക് യാത്രയായത്.

കാപ്പിത്തോട്ടത്തിന്റെ നടുവില്‍, പേരും പ്രതിഷ്ഠയെപ്പറ്റിയുള്ള വിവരങ്ങളുമൊന്നുമില്ലാതെ നശിച്ച് കാടുകയറിക്കിടക്കുന്ന ഒരു ക്ഷേത്രത്തിന്റെ‍ മുന്നിലാണ് ആദ്യം ചെന്നു നിന്നത്. അത് ഒരു ജൈന ക്ഷേത്രം തന്നെയാണോ എന്നറിയാന്‍ ചോര്‍ന്നൊലിക്കുന്ന ക്ഷേത്രത്തിലെ ഇരുട്ടുകയറിയ ഉള്‍വശങ്ങളൊക്കെ ഞങ്ങള്‍ അരിച്ചുപെറുക്കി. പൂര്‍ണ്ണമായും കരിങ്കല്ലുകൊണ്ടുണ്ടാക്കിയ ക്ഷേത്രത്തിലെ ചുമരുകളില്‍ ഹൊയ്‌സള ലിപിയിലുള്ള എന്തെങ്കിലും ആലേഖനം ചെയ്തിട്ടുണ്ടോ എന്ന് പരതി നോക്കിയെങ്കിലും മച്ചില്‍ തൂങ്ങിക്കിടക്കുന്ന നരിച്ചീരുകളേയും, മാറാലയും പടര്‍പ്പുകളും പിടിച്ച് കിടക്കുന്ന മനോഹരമായ കൊത്തുപണികളും മാത്രമേ കാണാന്‍ സാധിച്ചുള്ളൂ.

‘സ്വന്തം നാട്ടില്‍ ‘ നിന്ന് മനം നൊന്ത് ഓടി രക്ഷപ്പെട്ട എല്ലാ ദൈവങ്ങളും ഇടിഞ്ഞുവീഴാറായ ആ ചുമരുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് തോന്നി. പുറത്തുനിന്നും ജാലകങ്ങളിലൂടെ അകത്തേക്ക് അരിച്ച് വീഴുന്ന വെളിച്ചത്തില്‍ ചില ദേവന്മാരെയും ദേവിമാരേയും ഞങ്ങള്‍ കണ്‍നിറയെ കണ്ടു.

കാടൊക്കെ വെട്ടിത്തെളിച്ച് കല്ലുകളൊക്കെ ഒന്ന് കഴുകി വൃത്തിയാക്കി വെച്ചാല്‍ നൂറുകണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം രണ്ട് ക്ഷേത്രങ്ങള്‍ പുത്തങ്ങാടിയില്‍ത്തന്നെയുണ്ട്.

മണ്ണടിഞ്ഞുപോയ പുരാതന ക്ഷേത്രങ്ങളേയും സംസ്ക്കാരങ്ങളേയും എസ്‌ക്കവേഷന്‍ നടത്തി വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നതിനിടയില്‍, മണ്ണോട് ചേരാന്‍ ദിനങ്ങള്‍ എണ്ണിനില്‍ക്കുന്ന ഇത്തരം അമൂല്യമായ ഒരുപാട് കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ മനഃശ്ശാസ്ത്രം എത്ര ആലോചിട്ടും പിടികിട്ടിയില്ല.

ആദ്യത്തെ ക്ഷേത്രത്തില്‍ നിന്നും പകര്‍ത്തിയ ഒരു ദേവന്റെ ചിത്രമാണ് മുകളില്‍. ശംഖചക്രഗദാധാരിയായി നില്‍ക്കുന്നതുകൊണ്ട് അത് ചതുര്‍ഭുജനായ മഹാവിഷ്ണു തന്നെ ആണെന്നാണ് ഈയുള്ളവന്റെ അനുമാനം.

Sunday 20 July 2008

വെളുത്ത പൂക്കളും പൂവനും

വെളുത്ത പൂക്കള്‍ കുറെയധികം ഉണ്ട് തൊടിയില്‍. അതൊക്കെ ഒന്ന് പകര്‍ത്താമെന്ന് കരുതി ക്യാമറയുമായി വെളിയിലിറങ്ങി.


കുറ്റിമുല്ലയില്‍ നിന്നാകട്ടെ തുടക്കം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് ഏതവനാ പറഞ്ഞത്. ഈ മുല്ലയ്ക്ക് നല്ല മണമുണ്ട്.

ആന്തൂറിയം കാണുമ്പോള്‍ എന്നും ഓര്‍മ്മ വരുന്നത് സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ എന്ന സിനിമയില്‍ തോട്ടക്കാരനായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ അടുക്കളക്കാരി കല്‍പ്പനയോട് പറയുന്ന ഡയലോഗാണ്. “ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, നീ അടുക്കളയില്‍ നിന്ന് ചില്ലി ചിക്കനുണ്ടാക്കി എനിക്ക് തരണം “

നന്ത്യാര്‍വട്ടം. പക്ഷെ എനിക്കത് കണ്ടപ്പോള്‍ നന്ത്യാര്‍ ചക്രമാണെന്നാണ് തോന്നിയത്.

ഇത് നമ്മുടെ സ്വന്തം ഓര്‍ക്കിഡ്. നമ്മള്‍ മലയാളികള്‍ മുല്ലയേക്കാളും, തെച്ചിയേക്കാളുമൊക്കെ അധികം പോറ്റി വളര്‍ത്തുന്നത് ഇവനെയല്ലേ ?!

ഇത് ഒരിനം ലില്ലിപ്പൂവാണെന്ന് തോന്നുന്നു. പേര് കൃത്യമായി അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. അവന്റെ പരാഗരേണുക്കളൊക്കെ മഴയില്‍ കുതിര്‍ന്ന് ദളങ്ങളില്‍ത്തന്നെ പടര്‍ന്നിരിക്കുന്നു.

ഇതിന്റേയും പേര് അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. പേരില്ലാത്തതുകൊണ്ടായിരിക്കണം കിണറ്റുകരയില്‍ നിലത്താണ് അവന്‍ വളരുന്നത്. പേരും നാളും ഇല്ലാത്ത പൂവിന് വേണ്ടി ചെടിച്ചട്ടി മിനക്കെടുത്താനോ ? അതിന് വേറെ ആളെ നോക്കണം.

പൂക്കളുടെ പടമൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു കക്ഷി ആ വഴി കറങ്ങിത്തിരിഞ്ഞ് വന്നത്. “നീയാരാ ഊവേ ഒരു പുതുമുഖം ഈ തൊടീല് “ എന്ന ഒരു ഭാവമുണ്ട് മുഖത്ത്. അടുത്ത വീട്ടിലെ പൂവനാണ്. അവന്റെ ഒരു ഗതികേട് നോക്കണേ ! ഓടിച്ചിട്ട് പിടിക്കാനുള്ള സൌകര്യത്തിന് വേണ്ടിയായിരിക്കണം, 3 മീറ്റര്‍ നീളമുള്ള കയറ് ഒരെണ്ണം അവന്റെ ഇടത്തേക്കാലില്‍ കുരുക്കിയിട്ടിരിക്കുന്നു.

ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.

Wednesday 16 July 2008

റാകിപ്പറക്കുന്ന ചെമ്പരുന്തേ


റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ ?
വലയും(ചീനവല) കണ്ടു വിളക്കും കണ്ടു,
കടല്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

ഡിസ്‌ക്ലെയ്‌മര്‍
--------------
വളരെ പ്രശസ്തമായ റാകിപ്പറക്കുന്ന ചെമ്പരുന്തിനെ‍ വളച്ചൊടിച്ചെന്നും പറഞ്ഞ് വല്ല ഹര്‍ത്താലോ ബന്തോ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരമോ കിടന്ന് ഉണ്ടാകാന്‍ പോകുന്ന പൊല്ലാപ്പിനൊന്നും ഞാന്‍ ഉത്തരവാദി അല്ല. അത്യാവശ്യം പുകിലൊക്കെ ഉണ്ടാക്കീട്ട് തന്നെയാണ് റാകിപ്പറക്കുന്ന ചെമ്പരുന്ത് പാഠപുസ്തകത്തീന്ന് അപ്രത്യക്ഷമായത്. ഞാന്‍ ആ പദ്യം പഠിച്ചത് രണ്ടാം ക്ലാസ്സിലോ മറ്റോ ആണെന്നാണ് ഓര്‍മ്മ. ഈ ചെമ്പരുന്ത് റാകിപ്പറക്കുന്നത് ഫോര്‍ട്ട് കൊച്ചി കടപ്പുറത്താണ്. ഇനി അതിനെ സൂം ചെയ്ത് നോക്കി കാക്കയാണെന്നും പറഞ്ഞ് ആരും തല്ലുണ്ടാക്കാന്‍ വരണ്ട. എല്ലാത്തിനും കൂടെ ചേര്‍ത്താണ് ഈ ഡിസ്‌ക്ലെയ്‌മര്‍.

Tuesday 15 July 2008

ഒരു കോടക്കാഴ്ച്ച


മയം ഉച്ചയ്ക്ക് 2 മണി ആകുന്നതേയുണ്ടായിരുന്നുള്ളൂ. അടിമാലിയില്‍ നിന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ മഴക്കോള് ഉണ്ടെന്ന് തോന്നി. അധികം താമസിക്കുന്നതിനുമുന്‍പ് കോട വന്ന് മൂടിയതുകാരണം‍ റോഡൊന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. ഹെഡ് ലൈറ്റും, ഹസാര്‍ഡ് ലൈറ്റുമൊക്കെ ഇട്ട് മുന്നോട്ട് നീങ്ങി‍യിട്ടും അത്ര സുരക്ഷിതമല്ല ആ യാത്ര എന്ന് തോന്നിയതുകൊണ്ട് വണ്ടി സൈഡാക്കി പുറത്തിറങ്ങി.

എങ്കില്‍പ്പിന്നെ മനോഹരമായ ആ കോടക്കാഴ്ച്ച ക്യാമറയില്‍ പകര്‍ത്തിയേക്കാമെന്ന് കരുതി. ഒന്നു രണ്ട് പടങ്ങള്‍ എടുത്തപ്പോഴേക്കും ക്യാമറയുടെ ലെന്‍സിലും കോട വന്ന് മൂടി.

ജീവിതത്തില്‍ വളരെ ദുര്‍ലഭമായി മാത്രം നുകര്‍ന്നിട്ടുള്ള പ്രകൃതിയുടെ ആ ഭാവം ക്യാമറക്കണ്ണിലൂടെ പകര്‍ത്തിയത് ഇവിടെ പങ്കുവെയ്ക്കുന്നു.

ചീയപ്പാറ വെള്ളച്ചാട്ടം


മൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ചീയപ്പാറ വെള്ളച്ചാട്ടം കണ്ടത്. മഴ കാര്യമായിട്ട് കനിയാത്തതുകൊണ്ടാകണം പ്രകൃതി തന്റെ വെള്ളച്ചേല അഴിച്ചിട്ട് തല്ലിയലയ്ക്കുന്നത് കാണാന്‍ അത്രയ്ക്കങ്ങ് ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയില്ല.

എന്തൊക്കെയായാലും ഒരു വെള്ളച്ചാട്ടമല്ലേ ? തീരെയങ്ങ് അവഗണിക്കാന്‍ പറ്റില്ലല്ലോ ?

Monday 14 July 2008

കൊളുന്ത് നുള്ളല്‍


തേയിലത്തോട്ടങ്ങളില്‍ ‘കൊളുന്ത് നുള്ളല്‍‘ ഇനി ഒരു ഓര്‍മ്മ മാത്രം.

കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ കൊളുന്തുകള്‍ അരിഞ്ഞ് വീഴ്ത്തുന്ന കത്രികയും അതിനോട് ചേര്‍ന്നുള്ള കൊളുന്തുസംഭരണിയുമാണ് ഇന്ന് തോട്ടം തൊഴിലാളികള്‍ എല്ലാവരും ഉപയോഗിക്കുന്നത്. നുള്ളിയെടുത്തിരുന്ന കൊളുന്തുകള്‍ മുതുകില്‍ തൂക്കിയിട്ടിരുന്ന കൊട്ടകളിലാണ് പഴയകാലങ്ങളില്‍ ശേഖരിച്ചിരുന്നത്. അതിനുപകരം ഇപ്പോള്‍ മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക്ക് സഞ്ചികള്‍.

ഇതൊക്കെയാണെങ്കിലും തോട്ടം തൊഴിലാളികളുടെ അടിസ്ഥാനസൌകര്യങ്ങളിലും ജീവിതരീതികളിലുമൊന്നും ഇക്കാലത്തിനിടയില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വേദനിപ്പിക്കുന്ന ഒരു കാര്യം.

പാക്കറ്റില്‍ വരുന്ന ചായപ്പൊടി പൊട്ടിച്ചുണ്ടാക്കുന്ന ചുടുചായ ആസ്വദിച്ച് കുടിക്കുന്ന സമയത്ത് എപ്പോഴെങ്കിലും, പുറം‌ലോകത്തിന്റെ സുഖസൌകര്യങ്ങളും ആഡംബരങ്ങളുമൊന്നും ഒരിക്കല്‍പ്പോലും അനുഭവിക്കാന്‍ കഴിയാതെ, ജനിച്ചുവളര്‍ന്ന ജീവിതസാഹചര്യങ്ങളില്‍ അറിയുന്ന ഏക ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇവരിലാരെയെങ്കിലും നാം ഓര്‍ക്കാറുണ്ടോ ?
---------------------------------------------------------------------------
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഒരു തേയിലത്തോട്ടത്തില്‍ നിന്ന് ഒരു ദൃശ്യം

Thursday 3 July 2008

പ്രതീക്ഷയോടെ....


ന്ന് മറ്റൊരു ഹര്‍ത്താല്‍.

കഴിഞ്ഞ 11 മാസം നാട്ടില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് ഈ ഹര്‍ത്താലിനെ ഒരു പുതുമയോടെയാണ് ഞാന്‍ കണ്ടത്. പക്ഷെ നാട്ടില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ബന്ദ്, ഹര്‍ത്താല്‍ അല്ലെങ്കില്‍ പണിമുടക്ക് എന്നൊക്കെ പറഞ്ഞാല്‍ ഒരു പുതുമയല്ലാതായി മാറിയിരിക്കുന്നു. ഒരു മിന്നല്‍പ്പണിമുടക്ക് വന്നാല്‍പ്പോലും എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ജനങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു.

എറണാകുളം എം.ജി.റോഡിലെ ഒരു ദൃശ്യമാണ് മുകളില്‍. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് പോലും തന്റെ ലോട്ടറി ടിക്കറ്റുകളുമായി വില്‍പ്പനയ്ക്കിറങ്ങിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു പ്രജയെ കണ്ടില്ലേ ? പൂര്‍ണ്ണമായും ശൂന്യമല്ലാത്ത ആ റോഡിലൂടെ ഭാഗ്യാന്വേഷിയായ ആരെങ്കിലും ഒരാള്‍ വരുമെന്ന പതീക്ഷയോടെ കാത്തിരിക്കുന്നു അദ്ദേഹം.

പ്രതീക്ഷയുടെ പ്രതീകമായ ലോട്ടറി ടിക്കറ്റുമായിരിക്കുന്ന ആ ചേട്ടനെപ്പോലെ എനിക്കുമുണ്ട് ഒരു പ്രതീക്ഷ. ജാതിമത ഭേദമില്ലാതെ, കൊടികളുടെ നിറം നോക്കാതെ ഹര്‍ത്താലുകളേയും പണിമുടക്കുകളേയും ബന്ദുകളേയും നമ്മള്‍ മലയാളികള്‍ അല്ലെങ്കില്‍ ഇന്ത്യാക്കാര്‍ നിഷ്ക്കരുണം തള്ളിക്കളയുന്ന ഒരു കാലം വരും. വിപ്ലവാത്മകമായ ആ ദിവസത്തിന്റെ കാലടിയൊച്ചയ്ക്കായി കാത്തിരിക്കാം. ഹൈക്കോടതി പോലും തോറ്റുപോയ സ്ഥിതിക്ക് ഇനി ആ ഒരു പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ.

Wednesday 18 June 2008

മയൂര നൃത്തം



രാജസ്ഥാന്‍ മരുഭൂമിയില്‍‍, എണ്ണപ്പാടത്ത് ജോലിക്ക് പോകുമ്പോള്‍ താമസിക്കാറുള്ളത് ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലാണ്.

ടെലിഫോണ്‍ ചെയ്യാന്‍ പോകാറുള്ള വീടിന്റെ തൊട്ടടുത്ത് എന്നും കാണാറുള്ള കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത് കോഴികള്‍ നടക്കുന്നതുപോലെയാണ് അവിടെ മയിലുകള്‍ കറങ്ങി നടക്കുന്നത്. ( ഗ്രാമവാസികള്‍ മാംസഭുക്കുകള്‍ അല്ലെന്നതും, അവര്‍ മയിലിനെ പിടിച്ച് മയിലെണ്ണ ഉണ്ടാക്കാറില്ല എന്നതുമായിരിക്കാം മയിലുകള്‍ നിര്‍ഭയം ചുറ്റിയടിച്ച് നടക്കുന്നതിന്റെ കാരണം. മയിലിനെ പിടിച്ച് ആ പരിപാടി ചെയ്യുന്ന വേടന്മാരുടെ കുലത്തില്‍പ്പെട്ടവരും, എണ്ണത്തില്‍ കുറവാണെങ്കിലും രാജസ്ഥാനിലുണ്ട്.)

രണ്ട് മൂന്ന് പെണ്‍‌മയിലുകളുടെ ഇടയില്‍ പീലിവിരിച്ച്, പെടപ്പിച്ച് സ്റ്റൈലിലങ്ങനെ നില്‍ക്കുന്ന ആ ചുള്ളനെ കണ്ടില്ലേ ? പടമെടുക്കാ‍ന്‍ അടുത്തേക്ക് ചെന്നാല്‍ അവറ്റകള്‍ എല്ലാം ഓടിയകലും. ക്യാമറ പരമാവധി സൂം ചെയ്ത് ഈ പടമെടുത്തത്, ശൃംഗരിച്ച് നില്‍ക്കുന്നതിനിടയില്‍ അവനും അവളുമാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

Monday 9 June 2008

ലക്ഷ്മിയും, സരസ്വതിയും


ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാജസ്ഥാനില്‍ പോകുക പതിവായിരുന്നു 2005-2007 കാലങ്ങളില്‍.

ഒഴിവ് സമയം കിട്ടുമ്പോള്‍ വണ്ടിയുമെടുത്ത് നാടുകാണാനിറങ്ങുന്ന കൂട്ടത്തില്‍, ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയ പൊക്രാന് സമീപമുള്ള ഓസിയാനിലേക്ക് ഒരിക്കല്‍ പോയി. സാന്‍ഡ് ഡ്യൂണ്‍‌സില്‍ വണ്ടി ഓടിക്കാനാണ് അധികവും സഞ്ചാരികള്‍ അവിടെ പോകുന്നത്. കൂട്ടത്തില്‍ ഒരു വലിയ ക്ഷേത്രമുണ്ട്. അതിലും കുറേപ്പേര്‍ സന്ദര്‍ശിക്കും.

ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച വിഷമിപ്പിച്ചു. ക്ഷേത്രമതിലിലും ചുമരിലുമെല്ലാം സാന്‍ഡ് സ്റ്റോണില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളിലെ ദേവന്മാരുടെയും ദേവിമാരുടെയുമെല്ലാം കയ്യും കാലും മൂക്കും മുലയും എല്ലാം തച്ചുടച്ചിരിക്കുന്നു. ഉടഞ്ഞുപോയതാണെങ്കിലും അതിലൊരു ബിംബം കിട്ടിയാല്‍ പൊന്നുപോലെ സ്വീകരണമുറിയില്‍ വെക്കാമായിരുന്നു എന്ന് ആഗ്രഹിച്ചുപോയി.

പിന്നീട് തോന്നി അതുപോലൊരു നല്ല വിഗ്രഹം ഉണ്ടാക്കിക്കണം. അവിടെ ഇത് ഉണ്ടാക്കുന്ന ശില്‍പ്പികള്‍ ധാരാളം കാണും. അതുകൊണ്ടുതന്നെ അധികം പണച്ചിലവില്ലാതെ കാര്യം നടക്കുമായിരിക്കും. അതിന്റെ അന്വേഷണത്തിലായിരുന്നു പിന്നെ കുറേനാള്‍.

ഒരിക്കല്‍ ജോധ്‌പൂര്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയപ്പോള്‍ അതിനകത്ത് ഒരു കടയില്‍ നിറയെ ഇത്തരം ദേവ പ്രതിമകള്‍. വിലയും വലിയ കുഴപ്പമില്ല. പക്ഷെ ഒന്നും മനസ്സിന് അത്ര പിടിച്ചില്ല. സരസ്വതിയുടെ ഒരു വിഗ്രഹമാണ് കൂടുതല്‍ നന്നായിത്തോന്നിയത്. പക്ഷെ സരസ്വതിയുടെ വീണ കാണാന്‍ ഭംഗിയില്ല. ലക്ഷ്മിയുടെ വിഗ്രഹം ഇല്ലേ എന്ന് ചോദിച്ചപ്പോള്‍, കടക്കാരന്റെ കമന്റ് ഇങ്ങനെ.

”സരസ്വതിയെ കൂട്ടുപിടിച്ചോ ലക്ഷ്മി പുറകെ വന്നോളും.“

ഒറ്റയടിക്ക് അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. മനസ്സിലായപ്പോള്‍ വളരെ നന്നായിത്തോന്നുകയും ചെയ്തു. അയാളുടെ ഗോഡൌണില്‍ ഒരു ലക്ഷ്മിയുടെ ബിംബം ഉണ്ടെന്ന് പറഞ്ഞു. എങ്കില്‍പ്പിന്നെ അത് കണ്ടിട്ടാ‍കാം ബാക്കിയെന്ന് കരുതി നേരേ ഗോഡൌണിലേക്ക് വിട്ടു.

അവിടെച്ചെന്നപ്പൊള്‍ കണ്ട കാഴ്ച്ച അതിമനോഹരം. അഞ്ചരയടി പൊക്കത്തില്‍ മുകളിലെ ചിത്രത്തില്‍ കാണുന്ന മാതൃകയില്‍ ഒരു ലക്ഷീബിംബം മുറി നിറഞ്ഞുനില്‍ക്കുന്നു. വസ്ത്രത്തിന്റേയും, ആഭരണങ്ങളുടേയും വളരെ ചെറിയ സംഗതികള്‍ വരെ മനോഹരമായി ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്നു. വില അരലക്ഷം രൂപാ മാത്രം !

അത്രയും വലിയ വിഗ്രഹം എനിക്ക് ആവശ്യമില്ല. അത്രയും പണവും എന്റെ കയ്യിലില്ല. എന്തായാലും അത് നോക്കി കുറേ നേരം നിന്നു. അതിന്റെ ചെറിയ ഒരു മാതൃക ഉണ്ടാക്കിത്തരാന്‍ പറ്റുമോന്ന് ചോദിക്കേണ്ട താമസം കടക്കാരന്‍ റെഡി.

3 മാസത്തിനകം അതുണ്ടാക്കി അയാളെന്റെ വീട്ടിലേക്ക് അയച്ചുതന്നു,...ഓസിയാനിലെ ക്ഷേത്രത്തിലെ നശിപ്പിക്കപ്പെട്ട ദേവന്മാരുടേയും ദേവിമാരുടേയും വിഗ്രഹങ്ങളുടെ ഓര്‍മ്മയ്ക്കായി.

Tuesday 27 May 2008

അടിക്കുറിപ്പ് മത്സരം


സിംഗപ്പൂര്‍ പോയിട്ടുള്ളവരെല്ലാം സെന്റോസാ ഐലന്റും, ജുറോങ്ങ് ബേര്‍ഡ് പാര്‍ക്കും, സുവോളജിക്കല്‍ ഗാര്‍ഡനുമെല്ലാം കാണാതെ മടങ്ങില്ലെന്നാണ് എന്റെ വിശ്വാസം.

സുവോളജിക്കല്‍ ഗാര്‍ഡനിലെ ഒരു സ്ഥിരം രംഗമാണ് മുകളില്‍ കാണുന്നത്. ടിക്കറ്റെടുത്താല്‍ ആ കുരങ്ങച്ചന്മാരുടെ കൂടെയോ അല്ലെങ്കില്‍ നല്ല മഞ്ഞനിറത്തിലുള്ള തടിയന്‍ മലമ്പാമ്പിനെ കഴുത്തിലൂടെ ചുറ്റിയിട്ടോ ഫോട്ടോ എടുക്കാം. ഔദ്യോഗികമായി ഒരു പോളറോയിഡ് പടം അപ്പോള്‍ത്തന്നെ അവര്‍ എടുത്തുതരും. നമുക്കാവശ്യമുള്ളത് സ്വന്തം ക്യാമറയില്‍ വേറെ എടുക്കുകയുമാകാം.

ടിക്കറ്റെടുത്ത് വന്ന് പടമെടുക്കാന്‍ ക്യൂ നിന്നു. മലമ്പാമ്പിനെ കാണാനൊക്കെ നല്ല ഭംഗിയുണ്ട്. എന്നാലും എനിക്കതിനെ കഴുത്തിലൂടെ ചുറ്റുന്ന കാര്യം ഓര്‍ക്കാനേ വല്ല. അതിലും ഭേദം ചിമ്പാന്‍സികള്‍ തന്നെ. വര്‍ഗ്ഗസ്നേഹം കാണിച്ചില്ലാന്ന് പരാതീം ഉണ്ടാകില്ല.

ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ലെങ്കിലും, തൊട്ടടുത്ത് നിന്നിരുന്ന പതിഞ്ഞ മൂക്കുള്ള കക്ഷിയുടെ കയ്യില്‍ ക്യാമറ കൊടുത്ത്, തുരുതുരെ ക്ലിക്ക് ചെയ്തോളാന്‍ ഏര്‍പ്പാടാക്കി.

ഊഴം വന്നപ്പോള്‍ ചെന്ന് ആ കല്ലിലിരുന്നതും, കറങ്ങിയടിച്ച് നടന്നിരുന്ന അവന്മാര് രണ്ടും പറഞ്ഞുവെച്ചിട്ടെന്നപോലെ ഓടി അടുത്തേക്ക് വന്നു. ചെറുതായി ഒന്ന് ഭയന്നെങ്കിലും, അതൊന്നും പുറത്തുകാട്ടാതെ ക്യാമറ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഒരുത്തന്‍ തോളില്‍ കയ്യിട്ട് ഒഫീഷ്യല്‍ ക്യാമറ നോക്കി ഇളിച്ചോണ്ട് നില്‍പ്പായി. മറ്റവന്‍ ആകെ ക്ഷീണിതനായിരുന്നെന്ന് തോന്നി. എന്നാലും മുട്ടിയുരുമ്മി അവനും കല്ലില്‍ വന്നിരുന്നു. ക്യാമറാ ഫ്ലാഷുകള്‍ തുരുതുരെ മിന്നി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രംഗം അങ്ങിനെ സെല്ലുലോയ്‌ഡിലായി.

ഈ ചിത്രത്തിന് ഒരു അടിക്കുറിപ്പ് എഴുതണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് സ്വാഗതം.

Thursday 15 May 2008

മഞ്ഞപ്പാടം പൂത്തു


സന്തം വന്നിട്ട് ദിവസം കുറേയായി. ചില യാത്രകളൊക്കെ നടത്തിയപ്പോള്‍ റോഡിനിരുവശത്തും കണ്ട കാഴ്ച്ചകള്‍, കണ്ണ് മഞ്ഞളിപ്പിച്ചു.

നോക്കെത്താ ദൂരത്ത് മഞ്ഞപ്പാടം പൂത്തുനില്‍ക്കുന്നു. വാഹനം ഒതുക്കി നിറുത്തി പടമെടുക്കാന്‍ പറ്റിയ സൌകര്യം ഇല്ലാത്ത റോഡുകളായിരുന്നു പലയിടത്തും. വാഹനം നിര്‍ത്താമെന്നായപ്പോള്‍ മഞ്ഞപ്പാടത്തിന്റെ പരിസരമല്ല. കുറച്ച് മിനക്കെട്ടിട്ടായാലും അവസാനം വണ്ടി ഒതുക്കി നിറുത്തി കുറച്ച് പടങ്ങള്‍ എടുത്തു.


പൂക്കളുടെ / ചെടിയുടെ പേരാണ് ‘കനോല‘. ഇതില്‍ നിന്ന് കനോല ഓയല്‍ ഉണ്ടാക്കുന്നുണ്ട്. കനോല എന്ന പേര് വന്ന വഴി രസകരമാണ്.

കാനഡയിലാണ് 1970കളില്‍ കനോല ചെടി ബ്രീഡ് ചെയ്തെടുത്തത്. "Canadian oil, low acid" എന്നതിന്റെ ചുരുക്കപ്പേരാണ് കനോല.

പക്ഷെ സായിപ്പ് ഇതിനെ വിളിക്കുന്ന നാടന്‍ പേര് വേറൊന്നാണ്. അതിത്തിരി മോശമാ. എന്നാലും പറയാതെ വയ്യല്ലോ ? പടം എടുത്ത് ഇവിടെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചുപോയില്ലേ ?

ആ പേരാണ് റേപ്പ് സീഡ് (Rape Seed).

ഈ സായിപ്പിനെക്കൊണ്ട് തോറ്റു. ഇത്രേം നല്ല പൂവിനും ചെടിയ്ക്കും ഇടാന്‍ വേറൊരു മാനം മര്യാദേം ഉള്ള പേര് കിട്ടീലേ അതിയാന് ?
-------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://en.wikipedia.org/wiki/Canola

Tuesday 13 May 2008

പാലം വന്നു, പുരോഗതി വന്നു


പാലം വന്നു, പുരോഗതി വന്നു,
പട്ടിണിമരണങ്ങള്‍ എന്നിട്ടുമെന്തേ
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ?
------------------------------------------------------
ഒന്നിലധികം ദ്വീപുകളെ ‘ മെയിന്‍ ലാന്റ് ‘ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം കാണാത്തവര്‍ക്ക് വേണ്ടിയിതാ ഒരു ചിത്രം.

Friday 9 May 2008

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്



ഗോവയിലെ പല ബീച്ചുകളിലും പാരാ സെയിലിങ്ങ് ചെയ്യാനുള്ള സൌകര്യമുണ്ട്. പാരാ സെയിലിങ്ങ് നല്ലൊരു അനുഭൂതിയാണ്. അത് ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ ആ കാഴ്ച്ച കണ്ട് നിന്നാലും മതി. നല്ലൊരു കൌതുകക്കാഴ്ച്ചയാണത്.

ഹണിമൂണ്‍ കപ്പിള്‍സ്‍ ഒരുപാട് എത്തും ഗോവയില്‍. അതിലൊരു കൂട്ടര്‍ പാരാസെയിലിങ്ങിന് തയാറെടുക്കുന്നത് നോക്കി ഒരിക്കല്‍ കുറെ നേരം നിന്നു, ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ നിഷാ‍ദും.

എന്റെ കയ്യില്‍ ക്യാമറ കണ്ടപ്പോള്‍, പടം എടുത്ത് കൊടുക്കാമോന്ന് അവര്‍ ചോദിച്ചു. ബോട്ട് കെട്ടിവലിച്ച് നീങ്ങുന്ന പാരച്ച്യൂട്ടില്‍ ആ യുവമിഥുനങ്ങള്‍ ആകാശത്ത് പറന്ന് പൊങ്ങുന്നത് തുരുതുരാ ക്ലിക്ക് ചെയ്തു. ആ പടങ്ങള്‍ അവര്‍ക്ക് പിന്നീട് അയച്ച് കൊടുക്കുകയും ചെയ്തു. അതില്‍ ചില പടങ്ങള്‍ അവരുടെ അനുവാദത്തോടെതന്നെ മുകളില്‍ ഇട്ടിരിക്കുന്നു.

പക്ഷെ, എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഈ ഹണിമൂണ്‍ കപ്പിള്‍സും, ഭാര്യാഭര്‍ത്താക്കന്മാരുമൊക്കെ പാരാസെയിലിങ്ങ് നടത്തുന്നിടത്ത് സംഘാടകരില്‍ ഒരുത്തനെന്തിനാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായി ആ ചിത്രത്തില്‍ കാണുന്നതുപോലെ തൂങ്ങിക്കിടക്കുന്നത് ?

Tuesday 6 May 2008

ക്രിസ്‌‌മസ്സ് ട്രീ



ന്താ ജോലി / എവിടെയാ ജോലി ? “

“ ഞാന്‍ ഓയല്‍ ഫീല്‍ഡിലാ. “

“ റിഗ്ഗിലാണോ ? “


80% പേരുടേയും രണ്ടാമത്തെ ചോദ്യം അതായിരിക്കും.

എന്താണ് റിഗ്ഗ് എന്നറിയില്ലെങ്കിലും, ഓയല്‍ ഫീല്‍ഡെന്നു പറഞ്ഞാല്‍ റിഗ്ഗാണെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളുടേയും വിചാരം. ബാക്കിയുള്ള 20% ജനങ്ങളുടെ ചോദ്യങ്ങള്‍ താഴെപ്പറയുന്ന പ്രകാരമായിരിക്കും.

1. ഡ്രില്ലിങ്ങിലാണോ ? (2%)
2. മാഷേ, ഈ എണ്ണക്കിണറിനൊക്കെ എത്ര ആഴം കാണും ? (5%)
3. നിങ്ങളീ എണ്ണക്കിണറിന്റെ അടിയിലേക്കൊക്കെ ഇറങ്ങി പോകാറുണ്ടോ ? (13%)

മുകളില്‍ കാണുന്ന ചിത്രത്തിലെ ചുവന്ന തൊപ്പിക്കാരന്‍ കയറി നില്‍ക്കുന്നത് ഒരു എണ്ണക്കിണറിന്റെ മുകളിലാണ്. അയാളുടെ ഇടത് ഭാഗത്ത് മുകളിലേക്ക് നീണ്ടുനില്‍ക്കുന്നതാണ് ഒരു എണ്ണക്കിണറിന്റെ മുകള്‍ഭാഗം. അഞ്ചോ ആറോ ഇഞ്ച് വ്യാസമുള്ള ആ കുഴലില്‍ക്കൂടെ എങ്ങിനെയാണ് ഈ എണ്ണക്കിണറിലേക്ക് ഇറങ്ങിപ്പോകാന്‍ പറ്റുക ?

കുഴല്‍ക്കിണറില്‍ വെള്ളം മുകളിലേക്ക് കയറി വരുന്ന പൈപ്പുപോലെ തന്നെ, എണ്ണ മുകളിലേക്ക് കയറി വരുന്ന ഒരു പൈപ്പാണ് ഈ എണ്ണക്കിണറും. എണ്ണ മുകളിലെത്തിയാല്‍ അതിന്റെ ഒഴുക്ക് (Flow) നിയന്തിക്കാനും, തിരിച്ചുവിടുവാനും മറ്റുമായി ആ പൈപ്പില്‍ ചില അനുബന്ധ വാല്‍‌വുകളും, പൈപ്പുകളും മറ്റും ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് മാത്രം. അതെല്ലാം കൂടെ ചേര്‍ന്നുള്ള സംവിധാനമാണ് ചിത്രത്തില്‍ കാണുന്നത്. ഈ സംവിധാനം ക്രിസ്‌‌‌മസ്സ് ട്രീ (Christmas Tree) എന്ന രസകരമായ പേരിലാണ് അറിയപ്പെടുന്നത്. അതുപോലൊരു ക്രിസ്‌‌മസ്സ് ട്രീയുടെ മുകളില്‍ കയറിനിന്നാണ് ക്രൂഡോയലില്‍ കുളിച്ച് ആ ചുവന്ന തൊപ്പിക്കാരന്‍, പച്ചരി വാങ്ങാനുള്ള കാശിനായി, കാര്യമായിട്ട് എന്തോ ജോലി ചെയ്യുന്നത്.

അടുത്ത പ്രാവശ്യം ഓയല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഒരാളെ കാണുമ്പോള്‍ ചോദിക്കേണ്ട ചോദ്യം ഇപ്പോള്‍ പിടികിട്ടിയില്ലേ ?
ഇല്ലെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞുതരാം.

“ മാഷേ, നിങ്ങളീ ക്രിസ്‌മസ്സ് ട്രീയുടെ മുകളിലൊക്കെ കയറിയിട്ടുണ്ടോ ? “

Saturday 3 May 2008

വിളക്കുമരം


തൊരു വിളക്കുമരത്തിന്റെ ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മുസരീസ് എന്ന പേരില്‍ പ്രസിദ്ധമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ കവാടത്തില്‍, കടലിലേക്ക് കല്ലിട്ട് ഉണ്ടാക്കിയിട്ടുള്ള പുലിമുട്ടിലാണ് (Break water wall) ഇത് നിന്നിരുന്നത്.

കടലില്‍ നിന്ന് കരയിലേക്ക് കയറി വരുന്ന മത്സ്യബന്ധനബോട്ടുകള്‍‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറി അപകടം ഉണ്ടാകുന്നത് ഒരു നിത്യസംഭവമായിരുന്നു, 70 കളില്‍. അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ലക്ഷക്കണക്കിന് രൂപാ ചിലവിട്ട് സര്‍ക്കാര്‍ പുലിമുട്ടുണ്ടാക്കി. പുലിമുട്ടിന്റെ അറ്റത്ത് ഈ വിളക്കുമരവും സ്ഥാപിക്കപ്പെട്ടു.

മണ്ണെണ്ണയൊഴിച്ചുവേണം വിളക്കുമരം തെളിയിക്കാന്‍. കുറേ നാള്‍ ആ കര്‍മ്മം നാട്ടുകാരും, പൌരസമിതിയുമൊക്കെ നടത്തിപ്പോന്നു. നാട്ടുകാരുടെ പണവും ആവേശവും തീര്‍ന്നപ്പോള്‍ വിളക്കുമരം തെളിയാതായി.

വീണ്ടും കുറെ നാള്‍ കഴിഞ്ഞപ്പോള്‍, ഇതുപോലെ ചില ചിത്രങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്, പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ട ഒരു തുറമുഖത്തിന്റെ അവസാനത്തെ ചിഹ്നങ്ങളിലൊന്നായിരുന്ന വിളക്കുമരവും ആ പുലിമുട്ടില്‍ നിന്ന് അപ്രത്യക്ഷമായി.
-------------------------------------------------------------

മുസരീസ് തുറമുഖത്തിന്റെ ഇപ്പോഴത്തെ ഒരു ഗൂഗില്‍ ചിത്രം പുതുതായി ഈ പോസ്റ്റില്‍ ചേര്‍ക്കുന്നു. രണ്ടുവശത്തേക്കും കടലിലേക്ക് നീണ്ടുനില്‍ക്കുന്ന സംഭവമാണ് പുലിമുട്ടുകള്‍. രണ്ട് കരയിലും ഓരോ പുലിമുട്ടികള്‍ വീതം ഉണ്ട്. മുകളില്‍ കാണുന്നത് അഴീക്കോട് കര, താഴെ കാണുന്നത് മുനമ്പം കര. മുനമ്പം കരയിലെ വിളക്കുമരമാണ് ആദ്യത്തെ ചിത്രത്തിലുള്ളത്. അഴീക്കോട് കരയിലെ വിളക്കുമരവും അപ്രത്യക്ഷമാ‍യി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പുലിമുട്ടുകള്‍ക്ക് വശങ്ങളിലായി വെളുത്ത നിറത്തില്‍ കാണുന്നത്, പുലിമുട്ട് സ്ഥാപിച്ചതിനുശേഷം മണ്ണടിഞ്ഞുണ്ടായ മണല്‍ത്തിട്ടകള്‍ അധവാ ബീച്ചുകളാണ്. പുലിമുട്ടുകളില്‍ നിന്ന് കടലിലേക്ക് കാണപ്പെടുന്ന ചില ചെറു വരകള്‍ ശ്രദ്ധിച്ചോ ? അതെല്ലാം ചീനവലകളാണ്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

പഴയ ചിത്രങ്ങള്‍

ചിത്രങ്ങള്‍ കാണുന്നവര്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP