Wednesday, 11 November 2009

സ്പാനിഷ് സ്റ്റെപ്സ്


സ്പാനിഷ് സ്റ്റെപ്സ് എന്ന് കേള്‍ക്കുമ്പോള്‍ സംഭവം സ്പെയിനില്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. റോമിലാണ് 1725 ല്‍ നിര്‍മ്മിതമായ ഈ 138 പടികള്‍ നിലകൊള്ളുന്നത്.

Piazza di Spagna അല്ലെങ്കില്‍ സ്പാനിഷ് സ്ക്വയര്‍ എന്നത് റോമിലെ അതിപ്രശസ്തമായ ഒരു മീറ്റിങ്ങ് പ്ലേസ് ആണ്. ഈ സ്ക്വയറില്‍ നിന്ന് Trinita dei Monti എന്ന ഒരു ഫ്രഞ്ച് പള്ളിയിലേക്കാണ് യൂറോപ്പിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള ഈ സ്പാനിഷ് പടികള്‍ നീളുന്നത്.

ഫ്രാന്‍സിലെ രാജാവ് ലൂയി പതിനാലാമന്റെ ഒരു പ്രതിമ മുകളില്‍ സ്ഥാപിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഇന്നസെന്റ് 13 -)മന്‍ മാര്‍പ്പാപ്പ അതിനുപകരമായി Francisco de Sanctis എന്ന ഇറ്റാലിയന്‍ ആര്‍ക്കിടെക്‍റ്റിനെ നിയമിക്കുകയും അദ്ദേഹം പേപസിക്കും* ഫ്രഞ്ച് സര്‍ക്കാരിനും ഇഷ്ടപ്പെട്ട രീതിയില്‍ ഈ പടികള്‍ ഡിസൈന്‍ ചെയ്യുകയുമുണ്ടായി.

18- )0 നൂറ്റാണ്ടില്‍ , റോമിലെ ഏറ്റവും സുന്ദരിമാരും സുന്ദരന്മാരും തടിച്ചുകൂടിയിരുന്നത് ഈ പടികളിലും സ്പാനിഷ് സ്ക്വയര്‍ (Piazza di Spagna) പരിസരത്തുമാണ്. അതിന് കാരണമുണ്ട്. ചിത്രകാരന്മാരും മറ്റ് കലാകാരന്മാരുമൊക്കെയടക്കമുള്ള പ്രമുഖര്‍ അക്കാലത്ത് സമ്മേളിച്ചിരുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കാവശ്യമായ മോഡലുകളെ പല ചിത്രകാരന്മാരും തിരഞ്ഞെടുത്തിരുന്നത് ഈ പരിസരത്തു നിന്നാണ്.

ഇക്കാലത്ത് പോയാലും സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ഒരു കുറവുമില്ല സ്പാനിഷ് സ്റ്റെപ്സിലും സ്പാനിഷ് സ്ക്വയറിലും. ആ സൌന്ദര്യാധാമങ്ങളൊന്നും ക്യാമറയില്‍പ്പെടാതെ സ്പാനിഷ് പടികളുടെ നല്ലൊരു പടമെടുക്കാന്‍ എനിക്കായതുമില്ല.

* പേപസി(Papacy) - റോമന്‍ കാത്തലിക്‍ ചര്‍ച്ച് സര്‍ക്കാര്‍

Sunday, 1 November 2009

ഗലീലിയോ തെര്‍മോമീറ്റര്‍


ബ്ലോഗര്‍ സജി തോമസ്(ഞാനും എന്റെ ലോകവും)വഴിയാണ് ഗലീലിയോ തെര്‍മോമീറ്റര്‍ പരിചയപ്പെടുന്നത്. സജിയുടെ ഗലീലിയോ തെര്‍മോമീറ്റര്‍ ‍എന്ന പോസ്റ്റ് വായിച്ച് തെര്‍മോമീറ്റര്‍ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

1593 ല്‍ ആണ് ഗലീലിയോ ഗലീലി ഈ താപമാപിനി കണ്ടുപിടിക്കുന്നത്. വിവിധ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചു കൊച്ചു ദ്രവസംഭരണികളും അതിനോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ഭാരത്തകിടുകളും അതെല്ലാം ഉള്‍ക്കൊള്ളുന്ന ചില്ലുകുഴലും ചേര്‍ന്നതാണ് 11 ഇഞ്ച് ഉയരം വരുന്ന ഈ താപമാപിനി.

ചില്ലുകുഴലിലെ ദ്രാവകത്തിന്റെ ഊഷ്മാവ് മാറുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത മാറുകയും കൊച്ചു കൊച്ചു ദ്രാവക സംഭരണികള്‍ ചില്ലുകുഴലിനകത്ത് സ്വതന്ത്രമായി മുകളിലേക്കും താഴേക്കും നീങ്ങുകയും, ഏറ്റവും സാന്ദ്രത കുറഞ്ഞ ദ്രവമുള്ള സംഭരണി മുകളിലും സാന്ദ്രത കൂടിയ ദ്രവമുള്ള സംഭരണി താഴെയും എത്തി ഒരു ടെമ്പറേച്ചര്‍ സ്കെയില്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു.

ഇതിന്റെ പ്രവര്‍ത്തന തത്ത്വം കൃത്യമായി പറഞ്ഞുതരാന്‍ എനിക്കാകില്ലെങ്കിലും വിക്കിപ്പീഡിയ ആ കുറവ് നികത്തുന്നതാണ്.

3 മാസം മുന്‍പ്, തട്ടിയും മുട്ടിയും പൊട്ടിപ്പോകാതെ ഗലീലിയോ തെര്‍മോമീറ്റര്‍ ഒരെണ്ണം സ്പെയിനില്‍ നിന്ന് വിമാനം കയറ്റി നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെത്തിച്ച് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അതെന്റെ കയ്യിലേല്‍പ്പിച്ച് നീര്‍ഘനിശ്വാസം വിട്ട സജിക്ക് എന്റെ ‘ഊഷ്മളമായ‘ നന്ദി.

Saturday, 3 October 2009

ഇന്നു ഞാന്‍ നാളെ നീ


റവാട്ടു വീട്ടിലെ പൂന്തോട്ടത്തിലെ ആന്തൂറിയമൊന്നും പറിച്ച് വില്‍ക്കാറില്ല. അതുകൊണ്ട് ഇങ്ങനൊരു കാഴ്ച്ച കാണാനായി.

ഇന്നു ഞാന്‍ നാ‍ളെ നീ.

Tuesday, 22 September 2009

സാങ്കല്‍പ്പിക രേഖ


ണ്ട് സ്ത്രീകള്‍ ഹസ്തദാനം ചെയ്ത് നില്‍ക്കുന്ന ഒരു ഫോട്ടോ എന്നതിനപ്പുറം ഒരു വലിയ പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

ഭൂമിക്ക് മുകളിലൂടെ കുറുകെയും നെടുകെയും മനുഷ്യന്മാര്‍ വരച്ചുകൂട്ടിയിട്ടുള്ള കുറേ സാങ്കല്‍പ്പിക രേഖകളുണ്ട്. അക്ഷാംശം(Lattitude), രേഖാശം(Longitude) എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ , ചെറിയ ക്ലാസ്സുകളിലെ ഭൂമിശാസ്ത്രപാഠങ്ങളില്‍ നാമതൊക്കെ പഠിച്ചിട്ടുള്ളതാണ്.

ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെ(Greenwich) ഒബ്സര്‍വേറ്ററി ടവറിനുള്ളിലൂടെ കടന്നുപോകുന്ന പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ (പ്രൈം മെറീഡിയന്‍ അഥവാ 00 0‘ 0“ രേഖാംശം) അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് സ്ത്രീകളും നില്‍ക്കുന്നത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ സ്വര്‍ണ്ണത്തലമുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് കിഴക്കുവശത്തും കറുത്ത മുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് പടിഞ്ഞാറുവശത്തുമാണ്. കിഴക്കും പടിഞ്ഞാറും നിന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുന്നെന്ന് തന്നെ പറയാം. സൂര്യന്‍ പൂജ്യം ഡിഗ്രി രേഖാംശത്തിന് മുകളില്‍ വരുമ്പോള്‍ ഗ്രീനിച്ചില്‍ സമയം(GMT) കൃത്യം 12 മണി എന്നതാണ് കണക്ക്. സമയവും രേഖാംശവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.

ഇപ്പറഞ്ഞ രേഖാംശം എന്ന 'സാങ്കല്‍പ്പിക രേഖ' യാണ് സ്ത്രീകള്‍‍ക്കിടയില്‍ നിലത്തുകാണുന്ന ലോഹത്തകിടുകൊണ്ടുള്ള വര. അവര്‍ക്ക് പിന്നില്‍ കാണുന്നത് ഭൂമിയുടെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ചരിഞ്ഞുള്ള നില്‍പ്പിന്റെ ഒരു മോഡലാണ്.

Monday, 7 September 2009

24 മണിക്കൂര്‍ ക്ലോക്ക്


ഇംഗ്ലണ്ടിലെ ഗ്രീന്‍‌വിച്ചിലെ(Greenwich) ) ഒബ്സര്‍വേറ്ററി ടവറിന്റെ ഗേറ്റിനു മുന്നിലാണ് ഈ ക്ലോക്ക് കാണാന്‍ സാധിച്ചത്. സാധാരണ ക്ലോക്കുക‍ള്‍ 12 മണിക്കൂര്‍ ഡയല്‍ കാണിക്കുമ്പോള്‍ 1852 സ്ഥാപിതമായ ഈ ക്ലോക്ക് 24 മണിക്കൂര്‍ ഡയല്‍ കാണിക്കുന്നു, എന്നതാണ് പ്രത്യേകത.

ക്ലോക്കിന്റെ മണിക്കൂര്‍ സൂചി ശ്രദ്ധിക്കൂ. അത് താഴെ സാധാരണ ക്ലോക്കില്‍ 6 ന്റെ സ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയാണ് കാണിക്കുന്നത്. മുകളില്‍ സാധാരണ ക്ലോക്കിലെ 12ന്റെ സ്ഥാനത്ത് അര്‍ദ്ധരാത്രി അല്ലെങ്കില്‍ 0 മണിക്കൂര്‍ എന്നും കാണിക്കുന്നു. 0.5 സെക്കന്റ് കൃത്യത പാലിക്കുന്ന ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് മീന്‍ ടൈം(GMT) ആണ് ‘സ്ഥിരമായി‘ കാണിക്കുന്നത്.

സ്ഥിരമായി കാണിക്കുന്നത് എന്നുപറയാന്‍ കാരണമുണ്ട്. വേനല്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ വാച്ചുകളും ക്ലോക്കുകളുമൊക്കെ ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ച് വെക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. പിന്നീട് തണുപ്പുകാലം ആകുമ്പോള്‍ അത് വീണ്ടും ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും. ഡേ ലൈറ്റ് സേവിങ്ങ്സ് എന്ന ഈ ഏര്‍പ്പാടിനെ അവര്‍ ‘ബ്രിട്ടീഷ് സമ്മര്‍ ടൈം‘ (BST)എന്നും പറയാറുണ്ട്. പക്ഷെ എല്ലാ കാലഘട്ടത്തിലും ചിത്രത്തിലുള്ള ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് ടൈം തന്നെയാണ് പിന്തുടരുക.

ഈ 24 മണിക്കൂര്‍ ഡയലുള്ള ക്ലോക്കിന്റെ പേരാണ് 24 Hour Shepherd Gate Clock.

Sunday, 30 August 2009

കോഴിപ്പാറ വെള്ളച്ചാട്ടം


കോഴിപ്പാറ വെള്ളച്ചാട്ടം.

ആഢ്യന്‍ പാറപോലെ തന്നെ പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. നിലമ്പൂരിലെത്തുന്ന ഭൂരിഭാഗം പേരും ആഢ്യന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കുമെങ്കിലും കോഴിപ്പാറയിലേക്ക് സന്ദര്‍ശകര്‍ താരതമ്യേന കുറവാണ്.

അതുകൊണ്ടുതന്നെ ആഢ്യന്‍പാറയെപ്പോലെ കോഴിപ്പാറയുടെ പരിസരപ്രദേശം കാര്യമായി മലിനപ്പെട്ടിട്ടില്ല. അത്രയെങ്കിലും ആശ്വാസം.

Saturday, 22 August 2009

ആദ്യത്തെ ക്രിക്കറ്റ് കളി



ഇംഗ്ലണ്ടിലെ ഗില്‍ഡ്‌ഫോര്‍ഡ് പട്ടണത്തിലുള്ള റോയല്‍ ഗ്രാമര്‍ സ്കൂളിന്റെ ചുമരില്‍ കണ്ട ഒരു ഫലകം. ലോകത്തിലാദ്യമായി ക്രിക്കറ്റ് കളിച്ചത് അവിടത്തെ കുട്ടികളാണത്രേ ? 1550 ല്‍ ആയിരുന്നു ആ ക്രിക്കറ്റ് കളി.

ബൈ ദ ബൈ...നമ്മുടെ ദീപുമോന്‍ ക്രിക്കറ്റ് കളിയൊക്കെ നിറുത്തിയോ ?