Wednesday 18 June 2008

മയൂര നൃത്തം



രാജസ്ഥാന്‍ മരുഭൂമിയില്‍‍, എണ്ണപ്പാടത്ത് ജോലിക്ക് പോകുമ്പോള്‍ താമസിക്കാറുള്ളത് ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലാണ്.

ടെലിഫോണ്‍ ചെയ്യാന്‍ പോകാറുള്ള വീടിന്റെ തൊട്ടടുത്ത് എന്നും കാണാറുള്ള കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത് കോഴികള്‍ നടക്കുന്നതുപോലെയാണ് അവിടെ മയിലുകള്‍ കറങ്ങി നടക്കുന്നത്. ( ഗ്രാമവാസികള്‍ മാംസഭുക്കുകള്‍ അല്ലെന്നതും, അവര്‍ മയിലിനെ പിടിച്ച് മയിലെണ്ണ ഉണ്ടാക്കാറില്ല എന്നതുമായിരിക്കാം മയിലുകള്‍ നിര്‍ഭയം ചുറ്റിയടിച്ച് നടക്കുന്നതിന്റെ കാരണം. മയിലിനെ പിടിച്ച് ആ പരിപാടി ചെയ്യുന്ന വേടന്മാരുടെ കുലത്തില്‍പ്പെട്ടവരും, എണ്ണത്തില്‍ കുറവാണെങ്കിലും രാജസ്ഥാനിലുണ്ട്.)

രണ്ട് മൂന്ന് പെണ്‍‌മയിലുകളുടെ ഇടയില്‍ പീലിവിരിച്ച്, പെടപ്പിച്ച് സ്റ്റൈലിലങ്ങനെ നില്‍ക്കുന്ന ആ ചുള്ളനെ കണ്ടില്ലേ ? പടമെടുക്കാ‍ന്‍ അടുത്തേക്ക് ചെന്നാല്‍ അവറ്റകള്‍ എല്ലാം ഓടിയകലും. ക്യാമറ പരമാവധി സൂം ചെയ്ത് ഈ പടമെടുത്തത്, ശൃംഗരിച്ച് നില്‍ക്കുന്നതിനിടയില്‍ അവനും അവളുമാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

Monday 9 June 2008

ലക്ഷ്മിയും, സരസ്വതിയും


ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാജസ്ഥാനില്‍ പോകുക പതിവായിരുന്നു 2005-2007 കാലങ്ങളില്‍.

ഒഴിവ് സമയം കിട്ടുമ്പോള്‍ വണ്ടിയുമെടുത്ത് നാടുകാണാനിറങ്ങുന്ന കൂട്ടത്തില്‍, ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയ പൊക്രാന് സമീപമുള്ള ഓസിയാനിലേക്ക് ഒരിക്കല്‍ പോയി. സാന്‍ഡ് ഡ്യൂണ്‍‌സില്‍ വണ്ടി ഓടിക്കാനാണ് അധികവും സഞ്ചാരികള്‍ അവിടെ പോകുന്നത്. കൂട്ടത്തില്‍ ഒരു വലിയ ക്ഷേത്രമുണ്ട്. അതിലും കുറേപ്പേര്‍ സന്ദര്‍ശിക്കും.

ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച വിഷമിപ്പിച്ചു. ക്ഷേത്രമതിലിലും ചുമരിലുമെല്ലാം സാന്‍ഡ് സ്റ്റോണില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളിലെ ദേവന്മാരുടെയും ദേവിമാരുടെയുമെല്ലാം കയ്യും കാലും മൂക്കും മുലയും എല്ലാം തച്ചുടച്ചിരിക്കുന്നു. ഉടഞ്ഞുപോയതാണെങ്കിലും അതിലൊരു ബിംബം കിട്ടിയാല്‍ പൊന്നുപോലെ സ്വീകരണമുറിയില്‍ വെക്കാമായിരുന്നു എന്ന് ആഗ്രഹിച്ചുപോയി.

പിന്നീട് തോന്നി അതുപോലൊരു നല്ല വിഗ്രഹം ഉണ്ടാക്കിക്കണം. അവിടെ ഇത് ഉണ്ടാക്കുന്ന ശില്‍പ്പികള്‍ ധാരാളം കാണും. അതുകൊണ്ടുതന്നെ അധികം പണച്ചിലവില്ലാതെ കാര്യം നടക്കുമായിരിക്കും. അതിന്റെ അന്വേഷണത്തിലായിരുന്നു പിന്നെ കുറേനാള്‍.

ഒരിക്കല്‍ ജോധ്‌പൂര്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയപ്പോള്‍ അതിനകത്ത് ഒരു കടയില്‍ നിറയെ ഇത്തരം ദേവ പ്രതിമകള്‍. വിലയും വലിയ കുഴപ്പമില്ല. പക്ഷെ ഒന്നും മനസ്സിന് അത്ര പിടിച്ചില്ല. സരസ്വതിയുടെ ഒരു വിഗ്രഹമാണ് കൂടുതല്‍ നന്നായിത്തോന്നിയത്. പക്ഷെ സരസ്വതിയുടെ വീണ കാണാന്‍ ഭംഗിയില്ല. ലക്ഷ്മിയുടെ വിഗ്രഹം ഇല്ലേ എന്ന് ചോദിച്ചപ്പോള്‍, കടക്കാരന്റെ കമന്റ് ഇങ്ങനെ.

”സരസ്വതിയെ കൂട്ടുപിടിച്ചോ ലക്ഷ്മി പുറകെ വന്നോളും.“

ഒറ്റയടിക്ക് അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. മനസ്സിലായപ്പോള്‍ വളരെ നന്നായിത്തോന്നുകയും ചെയ്തു. അയാളുടെ ഗോഡൌണില്‍ ഒരു ലക്ഷ്മിയുടെ ബിംബം ഉണ്ടെന്ന് പറഞ്ഞു. എങ്കില്‍പ്പിന്നെ അത് കണ്ടിട്ടാ‍കാം ബാക്കിയെന്ന് കരുതി നേരേ ഗോഡൌണിലേക്ക് വിട്ടു.

അവിടെച്ചെന്നപ്പൊള്‍ കണ്ട കാഴ്ച്ച അതിമനോഹരം. അഞ്ചരയടി പൊക്കത്തില്‍ മുകളിലെ ചിത്രത്തില്‍ കാണുന്ന മാതൃകയില്‍ ഒരു ലക്ഷീബിംബം മുറി നിറഞ്ഞുനില്‍ക്കുന്നു. വസ്ത്രത്തിന്റേയും, ആഭരണങ്ങളുടേയും വളരെ ചെറിയ സംഗതികള്‍ വരെ മനോഹരമായി ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്നു. വില അരലക്ഷം രൂപാ മാത്രം !

അത്രയും വലിയ വിഗ്രഹം എനിക്ക് ആവശ്യമില്ല. അത്രയും പണവും എന്റെ കയ്യിലില്ല. എന്തായാലും അത് നോക്കി കുറേ നേരം നിന്നു. അതിന്റെ ചെറിയ ഒരു മാതൃക ഉണ്ടാക്കിത്തരാന്‍ പറ്റുമോന്ന് ചോദിക്കേണ്ട താമസം കടക്കാരന്‍ റെഡി.

3 മാസത്തിനകം അതുണ്ടാക്കി അയാളെന്റെ വീട്ടിലേക്ക് അയച്ചുതന്നു,...ഓസിയാനിലെ ക്ഷേത്രത്തിലെ നശിപ്പിക്കപ്പെട്ട ദേവന്മാരുടേയും ദേവിമാരുടേയും വിഗ്രഹങ്ങളുടെ ഓര്‍മ്മയ്ക്കായി.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP